അങ്കണവാടിയിൽ കളിപ്പാട്ടം വെച്ച ഷെൽഫിൽ മൂർഖൻ പാമ്പ്

കൊച്ചി: കളിപ്പാട്ടമെടുക്കാൻ കുഞ്ഞുങ്ങൾ കൈനീട്ടിയ ഷെൽഫിൽ മൂർഖൻ പാമ്പ്. കുഞ്ഞുങ്ങൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ആലുവ കരുമാലൂരിലെ തടിക്കടവിലുള്ള അങ്കണവാടിയിലാണ് സംഭവം.
എട്ട് കുട്ടികളാണ് അങ്കണവാടിയിലുണ്ടായിരുന്നത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് പാമ്പിനെകണ്ടത്. മൂന്നു ഭാഗവും പാടത്താൽ ചുറ്റപ്പെട്ടതാണ് അങ്കണവാടി. ടീച്ചർ ആനി ജോർജ് നിലത്തു കിടന്ന കളിപ്പാട്ടങ്ങളൊക്കെ ഷെൽഫിൽ എടുത്തു വച്ച ശേഷം അവിടെ നിന്നുള്ളവ എടുത്ത് കുട്ടുകൾക്ക് കൊടുക്കുകയായിരുന്നു. ഇതിനിടെ ഷെൽഫിലേക്ക് കൈനീട്ടിയ ടീച്ചർ അലറിക്കൊണ്ട് പുറത്തേക്ക് പായുകയായിരുന്നു. അവർ വേഗം തന്നെ 4 കുട്ടികളെ പുറത്തേക്ക് മാറ്റി. ശബ്ദം കേട്ട് ഓടി വന്ന ഹെൽപ്പറും 4 കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇതിനിടെ ഹെൽപ്പർക്ക് വീണ് പരുക്കേറ്റു. പുറത്തേക്കിറങ്ങി അധ്യാപിക സമീപത്തുള്ളവരെ വിളിച്ചു കൂട്ടി.
അവർ പഞ്ചായത്ത് അംഗത്തെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വനംവകുപ്പിൽനിന്ന് ആളെത്തി പാമ്പിനെ പിടികൂടി. കൺമുന്നിൽ മൂർഖനെ കണ്ടതിന്റെ ഞെട്ടലിൽനിന്ന് ടീച്ചർ ഇതുവരെ മോചിതയായിട്ടില്ല. സൂക്ഷ്മമായി പരിശോധന നടത്തുന്നതു വരെ അങ്കണവാടി പ്രവർത്തിക്കേണ്ടതില്ലെന്നാണ് പഞ്ചായത്തിന്റെ തീരുമാനം.