കായലോട് യുവതിയുടെ ആത്മഹത്യ; പ്രതികൾ വിദേശത്തേക്ക് കടന്നതായി സൂചന

കണ്ണൂർ(Kannur): കായലോട് സദാചാര ആക്രമണത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളായ രണ്ട് പേർ വിദേശത്തേക്ക് കടന്നതായി സൂചന. യുവതിയുടെ ആൺസുഹൃത്തിനെ മർദിച്ച കേസിലെ പ്രതികളായ സുനീർ, സക്കറിയ എന്നിവരാണ് വിദേശത്തേക്ക് കടന്നിരിക്കുന്നത്.
അതേസമയം പ്രതികൾക്കായി പോലീസ് ലുക്ക് ഔട്ട്നോട്ടീസ് പുറത്തിറക്കി. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് സദാചാര ആക്രമണത്തിന് പിന്നാലെ കായലോട് സ്വദേശിയായ റസീന ജീവനൊടുക്കിയത്. കാറിൽ റസീനയും സുഹൃത്ത് റഹീസും സംസാരിച്ചിരിക്കെ ഒരു സംഘം സദാചാര ഗുണ്ടായിസം നടത്തിയത്.
യുവാവിനെ ബലം പ്രയോഗിച്ച് പിടിച്ചിറക്കിയ ശേഷം മർദ്ദിച്ചു. ഫോൺ കൈക്കലാക്കിയ ശേഷം മോശമായി ദൃശ്യങ്ങൾ ചിത്രീകരിക്കുമെന്നും ഭീഷണിപ്പെടുത്തി. പിന്നാലെയാണ് വീട്ടിലെത്തിയ യുവതി ജീവനൊടുക്കിയത്. കായലോട് നടന്ന അതിക്രമത്തിൽ റസീനയുടെ ബന്ധുക്കൾ ഉൾപ്പെടെ പ്രതികളാണ്.
ആൺ സുഹൃത്തിനെതിരെ കുടുംബം പരാതി നൽകിയിരുന്നു. വിവാഹ വാഗ്ദാനം നൽകി റഹീസ് 20 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും കൈക്കലാക്കിയെന്നായിരുന്നു ആരോപണം. ഇതിന്റെ മനപ്രയാസത്തിലാണ് യുവതി ജീവനൊടുക്കിയതെന്നും കുടുംബം പരാതിയിൽ പറഞ്ഞു. ഇതിൽ കഴമ്പില്ലെന്നാണ് പൊലീസിന്റെ ഇതുവരെയുളള കണ്ടെത്തൽ.