പുത്തൂർ പഞ്ചായത്തിലെ മഴക്കെടുതിഅടിയന്തര യോഗം വിളിച്ച് റവന്യൂ മന്ത്രി

New-Project-33

പുത്തൂർ പഞ്ചായത്തിൽ രണ്ട് ദിവസങ്ങളിലായി പെയ്ത മഴയെ തുടർന്നുണ്ടായ സാഹചര്യം വിലയിരുത്തുന്നതിന് റവന്യൂ മന്ത്രി കെ രാജൻ അടിയന്തര യോഗം വിളിച്ചു ചേർത്തു. തൃശൂർ താലൂക്ക് ഓഫീസിലും പുത്തൂർ ഗ്രാമപഞ്ചായത്തിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചതായി മന്ത്രി അറിയിച്ചു. 04872331443 എന്ന നമ്പറിൽ തൃശൂർ താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററിലേക്ക് അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടാവുന്നതാണ്.

ആംബുലൻസ്, ഫയർ ഫോഴ്സ്, ഇലക്ട്രിസിറ്റി, ഇറിഗേഷൻ സജ്ജമായി രംഗത്തുണ്ടാകണം, മഴക്കെടുതി നേരിടുന്നതിന് ഉപകരണങ്ങൾ വാങ്ങുന്നതിനായി ഒരു ലക്ഷം രൂപയും ക്യാമ്പ് ആരംഭിക്കുന്നതിന്റെ ഒരുക്കത്തിലേക്കായി ഒരു ലക്ഷം രൂപയും അടിയന്തരമായി അനുവദിക്കാൻ മന്ത്രി നിർദ്ദേശം നൽകി. മഴയെ തുടർന്ന് ഒടിഞ്ഞു വീണ മരങ്ങൾ അടിയന്തരമായി മുറിച്ച് മാറ്റുന്നതിന് ഡിഎഫ്ഒ ക്ക് നിർദ്ദേശം നൽകി. അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ ദുരന്തനിവാരണ നിയമം അനുസരിച്ച് മുറിച്ച് മാറ്റുവാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

പഞ്ചായത്തിലെ ഏഴാം കല്ല് പള്ളി പരിസരത്തെ കനാലിലെ ഒഴുക്ക് സുഗമമാക്കുന്നതിന് കനാൽ ഭാഗം പൊട്ടിച്ച് അണ്ടർ ടണലിലേക്ക് വെള്ളം ഒഴുക്കി വിടുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. പുത്തൂർ സുവോളജിക്കൽ പാർക്കിലെ കനാലിന്റെ ബ്ലോക്കുകൾ പൂർണ്ണമായും മാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ മൃഗശാലാ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വെള്ളെക്കെട്ട് ഉണ്ടായ പ്രദേശങ്ങളിൽ നാശ നഷ്ടങ്ങളുടെ സ്ഥിതി വിവര കണക്ക് അടിയന്തരമായി ശേഖരിക്കാൻ ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി. തൃശൂർ താലൂക്ക് പരിധിയിലെ റവന്യൂ ജീവനക്കാർ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ അവരവരുടെ അധികാര പരിധിയിൽ തുടരണമെന്നും ലീവ് അനുവദിക്കേണ്ടതില്ലെന്നും മന്ത്രി നിർദ്ദേശിച്ചു.

യോഗത്തിൽ എഡിഎം,ഡെപ്യൂട്ടി കളക്ടർ (ഡിഎം), തഹസിൽദാർ, പുത്തൂർ പഞ്ചായത്ത് പ്രസിഡൻറ് മിനി ഉണ്ണികൃഷ്ണൻ, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രൻ, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പോലീസ്, ഇറിഗേഷൻ, ഫയർഫോഴ്സ്, തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥർ, സുവോളജിക്കൽ പാർക്ക് ഡയറക്ടർ എന്നിവർ പങ്കെടുത്തു.

error: Content is protected !!