കാഴ്ചയുടെ പുതുലോകം ഒരുക്കി സുവോളജിക്കല്‍ പാര്‍ക്ക് തുറക്കുന്നു
ഇടുങ്ങിയ കൂടുകളില്‍ അടച്ചിടാതെ സ്വതന്ത്രമായി വിരഹിക്കാന്‍ കഴിയുന്ന തരത്തിലാണ് ഓരോ സോണുകളും. സഞ്ചാരികള്‍ക്ക് അവയെ കാണാനും…

സംഘാടക സമിതി രൂപീകരണം സെപ്തംബര്‍ 26 ന്
കാത്തിരിപ്പിന് വിരാമമിട്ട് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനത്തിന് ഒരുങ്ങിയതായി റവന്യൂ മന്ത്രി കെ. രാജന് അറിയിച്ചു. ഒക്ടോബര്‍ 28 ന് മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ക്ക് നാടിന് സമര്‍പ്പിക്കും. ഓസ്ട്രേലിയന്‍ സു ഡിസൈനറായ ജോണ്‍ കോ യുടെ ഡിസൈനിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പാര്‍ക്കിന്റെ നിര്‍മ്മാണത്തിനായി പ്ലാന്‍ ഫണ്ടില്‍ നിന്നും 40 കോടിയും കിഫ്ബിയില്‍ നിന്ന് രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 122 കോടിയും മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 208.5 കോടിയുമടക്കം 370.5 കോടി രൂപയാണ് അനുവദിച്ചത്. ഓരോ ഘട്ടത്തിലും നിര്‍മ്മാണ പ്രവൃത്തികളുടെ പുരോഗതി നേരിട്ട് വിലയിരുത്തിയാണ് മുന്നോട്ടു പോയിട്ടുള്ളത്.
23 ആവാസ ഇടങ്ങളാണ് പാര്‍ക്കിനുള്ളില്‍ ഒരുക്കിയിരിക്കുന്നത്. ആഫ്രിക്കന്‍ സുളു ലാന്‍ഡ് സോണ്‍, കന്ഹ സോണ്‍, സൈലന്റ് വാലി സോണ്‍, ഇരവിപുരം സോണ്‍ തുടങ്ങി ഓരോ ഇനങ്ങള്‍ക്കും അനുയോജ്യമായ വിധം ആവാസ വ്യവസ്ഥകള്‍ ഒരുക്കിയാണ് മൃഗശാല രൂപകല്പന ചെയ്തിരിക്കുന്നത്. ഒന്നിനെയും ഇടുങ്ങിയ കൂടുകളില്‍ അടച്ചിടാതെ സ്വതന്ത്രമായി വിരഹിക്കാന്‍ കഴിയുന്ന തരത്തിലാണ് ഓരോ സോണുകളും. സഞ്ചാരികള്‍ക്ക് അവയെ കാണാനും ഇത് കൂടുതല്‍ സൗകര്യവുമാവും. സഞ്ചാരികളില്‍ നിന്ന് കൃത്യമായ അകലം പാലിക്കാനും സുരക്ഷ ഉറപ്പുവരുത്താനും പറ്റുന്ന കിടങ്ങുകളുണ്ട്. രാത്രികാലങ്ങളില്‍ മാത്രം പുറത്തിറങ്ങുന്ന പക്ഷികള്‍, ഉരുക്കള്‍ എന്നിവയ്ക്കും പ്രത്യേക സോണ്‍ തയ്യാറാക്കുന്നുണ്ട്.
പാര്‍ക്കിനുള്ളില്‍ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയാണ് സുവോളജിക്കല്‍ പാര്‍ക്കില്‍ ഒരുക്കിയിട്ടുള്ളത്. 336 ഏക്കറില്‍ വികസിച്ചു കിടക്കുന്ന പാര്‍ക്കില്‍ നിരവധി വൈവിധ്യങ്ങളാണ് കാഴ്ച്ചക്കാര്‍ക്കായി ഒരുക്കിയിട്ടുള്ളത്. തൃശ്ശൂര്‍ മൃഗശാലയില്‍ നിന്നും മൃഗങ്ങളെയും പക്ഷികളേയും സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനം അന്തിമ ഘട്ടത്തിലാണ്. കേരളത്തിനു പുറത്തു നിന്നുമുള്ള മൃഗശാലകളില്‍ നിന്നും വെള്ളക്കടുവകള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളെ പാര്‍ക്കില്‍ എത്തിക്കും. കൂടാതെ എല്ലാ ഭൂഖണ്ഡങ്ങളിലേയും മൃഗങ്ങളെ കണ്ട് ആസ്വദിക്കാന്‍ കഴിയുന്ന ഹോളോഗ്രാം സൂ കൂടി പാര്‍ക്കില്‍ ഒരുങ്ങുകയാണ്. അതോടൊപ്പം പാര്‍ക്കിനോട് ചേര്‍ന്ന് തന്നെ പെറ്റ് സു കൂടി ആരംഭിക്കുന്നതിനുള്ള പ്രാഥമിക നടപടികളായിട്ടുണ്ട്.
പാര്‍ക്ക് തുറക്കുന്നതോടെ ഒല്ലൂരിലെ ടൂറിസം കോറിഡോറിന്റെ പ്രധാനപ്പെട്ട ഇടമായി പുത്തൂര്‍ മാറുമെന്നും റവന്യൂ മന്ത്രി കെ. രാജന് അറിയിച്ചു. പാര്‍ക്കിലേക്കുള്ള റോഡ് വീതി കൂട്ടുന്നതിനും ബി.എം ബി.സി നിലവാരത്തില്‍ നിര്‍മ്മിക്കുന്നതിനും സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുകയുണ്ടായി. ഭൂമി ഏറ്റെടുത്ത് ഇപ്പോള്‍ റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. റോഡ് നിര്‍മ്മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് 47.30 കോടി രൂപയും റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 41.29 കോടി രൂപയുമാണ് അനുവദിച്ചത്. മാത്രമല്ല പുത്തൂര്‍ പാലത്തിന് സമാന്തരമായി 10 കോടി രൂപ ചെലവില്‍ മറ്റൊരു പാലംകൂടി നിര്‍മ്മിച്ചതോടെ പുത്തൂരിന്റെ മുഖച്ഛായ തന്നെ മാറുന്ന വികസന പ്രവര്‍ത്തനങ്ങളിലേക്ക് കടന്നു. കൂടാതെ പുത്തൂര്‍ പഞ്ചായത്തിലൂടെ കടന്നുപോകുന്ന പയ്യപ്പിള്ളിമൂല-മാന്ദാമംഗലം റോഡ് ഏഴ് കോടി രൂപയും പുത്തൂര്‍-പുഴമ്പള്ളം-മരത്താക്കര ജംഗ്ഷന് റോഡ് ഒമ്പത് കോടി രൂപയും ചെലവിട്ടാണ് ബി.എം ബി.സി നിലവാരത്തില്‍ പുതുക്കി പണിതതെന്നും മന്ത്രി പറഞ്ഞു.
പാര്‍ക്കിന്റെ ഉദ്ഘാടനം വിവിധങ്ങളായ പരിപാടികളോടുകൂടിയാണ് ആഘോഷിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഒരു നാടാകെ ഒന്നിച്ച് ഉത്സവാന്തരീക്ഷത്തിലായിരിക്കും പാര്‍ക്ക് ഉദ്ഘാടനം ചെയ്യുക. വിപുലമായ സംഘാടക സമിതി യോഗമാണ് സെപ്തംബര്‍ 26 ന് വൈകീട്ട് 4.30 ന് പാര്‍ക്കില്‍ ചേരുന്നതെന്നും മന്ത്രി അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് 🌐ചാനൽ ഫോളോ ചെയ്യുക 👇🏼
https://whatsapp.com/channel/0029Vb6Utpo545unwwEaTg1i