പലസ്തീൻ; മോഡിയുടെ മൗനം മുതലാളിത്തദാസ്യത്തിൻ്റെ തെളിവ്: കെ. ജി ശിവാനന്ദൻ

തൃശൂർ:- പലസ്തീനിൽ ഇസ്രയേൽ സയണിസ്റ്റ് ഭരണകൂടം തുടരുന്ന വംശഹത്യയെ അപലപിക്കാൻപോലും തയ്യാറാകാതെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടരുന്ന മൗനം സാമ്രാജ്യത്ത-മുതലാളിത്ത ദാസ്യത്തിൻ്റെ തെളിവാണെന്ന് സി പി ഐ ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ അഭിപ്രായപ്പെട്ടു. വർക്കേഴ്സ് കോ-ഓർഡിനേഷൻ കൗൺസിലും ഇസ്കഫ് ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോക മനസാക്ഷിയെ മരവിപ്പിക്കുന്ന തരത്തിൽ നിഷ്ഠുരമായ വംശഹത്യയാണ് പലസ്തീനിൽ നടക്കുന്നത്. പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ലോകമാകെ വിവിധ രൂപത്തിലുള്ള ഐക്യദാർഢ്യപരിപാടികൾ നടന്നുവരുന്നുണ്ട്. അന്താരാഷ്ട്ര തലത്തിൽ തന്നെ ഈ വംശഹത്യയ്ക്ക് അറുതി വരുത്താൻ കഴിയേണ്ടതുണ്ട്. ജനകീയ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ മുതലാളിത്തത്തിൻ്റെ അധിനിവേശ ശ്രമങ്ങളെ ശക്തമായി ചെറുത്തു തോൽപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്കഫ് ജില്ലാ വൈസ് പ്രസിഡൻ്റ് സിജോ പൊറത്തൂർ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ കൗൺസിൽ അംഗം കെ പി സന്ദീപ് മുഖ്യപ്രഭാഷണം നടത്തി. ഇസ്കഫ് ജില്ലാ പ്രസിഡൻ്റ് ടി വി രാമചന്ദൻ, വർക്കേഴ്സ് കോ-ഓർഡിനേഷൻ കൗൺസിൽ ജില്ലാ പ്രസിഡൻ്റ് ആർ ഹരീഷ് കുമാർ, ഇസ്കഫ് ജില്ലാ സെക്രട്ടറി പി കൃഷണപ്രകാശ് എന്നിവർ സംസാരിച്ചു.
വി എസ് ജയനാരായണൻ, ഷീജ എം കെ, കെ എസ് ഭരതരാജൻ, സി കെ ജയപ്രകാശ് എന്നിവർ നേതൃത്വം നൽകി.