ഓണക്കാല റേഷൻ വിഹിതം പുനഃസ്ഥാപിക്കണം: വടക്കാഞ്ചേരിയിൽ സി.പി.ഐ. പ്രതിഷേധം

CPI

വടക്കാഞ്ചേരി: കേരളത്തിന് അർഹമായ ഉത്സവകാല റേഷൻ വിഹിതം പുനഃസ്ഥാപിക്കണമെന്ന് സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് അംഗം എം. ആർ. സോമനാരായണൻ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന്റെ റേഷൻ വിഹിത അവഗണനക്കെതിരെ സി.പി.ഐ. വടക്കാഞ്ചേരി ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും പൊതുയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഇന്ത്യയിൽ കൃത്യമായി റേഷൻ സംവിധാനം നിലനിൽക്കുന്ന ഏക സംസ്ഥാനമായ കേരളത്തിന്, അർഹമായിട്ടുള്ള റേഷൻ വിഹിതം കേന്ദ്ര സർക്കാർ പടിപടിയായി 2014 മുതൽ വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്,” എം. ആർ. സോമനാരായണൻ പറഞ്ഞു. കാലങ്ങളായി ഉത്സവകാലത്ത് കേരളത്തിലെ ജനങ്ങൾക്ക് നൽകി വന്നിരുന്ന സ്പെഷ്യൽ അരിവിഹിതം നൽകാനാവില്ല എന്ന് കേന്ദ്രസർക്കാരിന്റെ നിലപാട് പ്രതിഷേധാർഹമാണെന്നും, മലയാളിയുടെ ഉത്സവകാല റേഷൻവിഹിതം പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സി.പി.ഐ. മണ്ഡലം സെക്രട്ടറി എം. യു. കബീർ, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ഷീല മോഹൻ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം. എ. വേലായുധന്റെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ ലോക്കൽ സെക്രട്ടറി സി. വി. പൗലോസ് സ്വാഗതവും, ലോക്കൽ അസി. സെക്രട്ടറി പി. സതീഷ്കുമാർ നന്ദിയും പറഞ്ഞു. വടക്കാഞ്ചേരിയിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനത്തിനും ഓട്ടുപാറയിൽ നടന്ന പൊതുയോഗത്തിനും കെ. എ. അബ്ദുൽസലിം, കെ. പി. തോമസ്, കെ. കെ. സുരേന്ദ്രൻ, എ. എ. ചന്ദ്രൻ, എ. എ. റിയാസ്, എം. എസ്. അബ്ദുൾ റസാഖ്, സുനിൽ കുന്നത്തേരി, ബീന ശശീന്ദ്രൻ, അനീഷ. എം. കെ. എന്നിവർ നേതൃത്വം നൽകി.

error: Content is protected !!